നെടുമ്പാശേരി: പൊയ്ക്കാട്ടുശേരിയിൽ ഒരുമിച്ച് വിഷം കഴിച്ച ദമ്പതികളിൽ ഭർത്താവും മരിച്ചു. ഭാര്യ സംഭവ ദിവസം മരിച്ചിരുന്നു. പൊയ്ക്കാട്ടുശേരി പാറപ്പുറത്ത് വീട്ടിൽ സുകുമാരൻ (73), ഭാര്യ തങ്കമ്മ (69) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്കാണ് ഇരുവരെയും അവശനിലയിൽ അങ്കമാലി എൽഎഫ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. തങ്കമ്മ വൈകുന്നേരത്തോടെ മരിച്ചു.
സുകുമാരന് വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്രചികിത്സ നൽകിയെവെങ്കിലും ചൊവ്വാഴ്ച രാത്രി 10.15ഓടെ മരണത്തിന് കീഴടങ്ങി. തങ്കമ്മയുടെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ കപ്രശേരി എസ്എൻഡിപി ശ്മശാനത്തിൽ സംസ്കരിച്ചു. സുകുമാരന്റെ മൃതദേഹവും പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ സംസ്കരിച്ചു.
മാസങ്ങൾക്ക് മുമ്പ് ഇവരുടെ മകൻ സുനി, പച്ചക്കറിക്കച്ചവടത്തിലുണ്ടായ വൻ സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു. അതിനുശേഷം സുകുമാരനും തങ്കമ്മയും മനോ വിഷമത്തിലും തീരാത്ത സാമ്പത്തിക ബാധ്യതയിലുമായിരുന്നു.